തിരുവനന്തപുരം: കോർപറേഷൻ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പാളി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെ യുഡിഎഫ് നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. വിവാദങ്ങൾക്കിടയിൽ കോർപറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
യുഡിഎഫ് പ്രതിപക്ഷ നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നത്. എന്നാൽ പ്രതിപക്ഷ നിരയിൽ ഐക്യമില്ലാതായതോടെ ഈ നീക്കം തുടക്കത്തിലേ പാളുകയായിരുന്നു. ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണ് അവിശ്വാസത്തെ പിന്തുണയ്ക്കാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ചെങ്കിലും കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് കൗൺസിലിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കൗൺസിൽ യോഗത്തിനെത്തുന്ന മേയർ വി.വി. രാജേഷിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
കോർപറേഷനിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സുഗതന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിക്കെതിരെയുള്ള റിലേ സത്യഗ്രഹം കൂടുതൽ ശക്തമാക്കാനാണ് സിപിഎം തീരുമാനം.